My Blog List

Sunday, 7 August 2011

ഗീതയിലെ യുദ്ധനിരാസം : ഒരു പകല്‍ക്കിനാവ് part II

"കൃഷ്ണന്‍ ഒഴികെയുള്ളവരുടെ   ധര്‍മനീതികള്‍  മാറുന്നു." എന്ന്  സ്വാമി നിര്‍മലാനന്ദഗിരി  പറയുന്നു. 

       ഒന്നിനോട് നമ്മുക്കുള്ള മമത അതിന്റെ കുറവുകളെ അദൃഷ്ടങ്ങ ളാക്കിക്കളയുന്നു.  അല്പമഹത്വവും  ഒരുപക്ഷെ നികൃഷ്ടതപോലും മഹത്വമായി അനുഭവപ്പെട്ടെക്കാം.  മമതയാണ്‌ അതിനടിസ്ഥാനം.  ഇത് തന്നെയാണ് കൃഷ്ണന്റെ കാര്യത്തില്‍ സ്വാമിയ്ക്കും ഭവിക്കുന്നത്. ഉത്തരം മുന്‍കൂട്ടി നിശ്ചയിച്ചു ആ ഉത്തരത്തിലേക്കു  പായുന്ന മനസ്സാണ്  ഇവിടെ ദൃശ്യമാകുന്നത്.   പ്ലേറ്റോ എഴുതിയ 'ദി റിപ്പബ്ലിക്കി'ലെ ഇല്ലാത്തത് ഉണ്ടെന്നു വിശ്വസിച്ച് അതിനുവേണ്ടി അലയുന്ന ആ  ബാലനെയാണ് ഓര്‍മ്മവരുന്നത്. തത്വജ്ഞാനപരമായി ആര്ജ്ജിയ്ക്കാന്‍ കഴിഞ്ഞിട്ടുള്ള  മുന്നറിവുകള്‍ നേരത്തെ തീരുമാനിച്ച ഉത്തരത്തിലെക്കെത്തുവാന്‍ സ്വാമിയെ സഹായിയ്ക്കുന്നുമുന്ടു. ഇത് ഒരുതരം വെല്ലപൂശല്‍ തന്നെയാണ്. ദുഷ്ടനായ  ദുഷ്യന്തന്‍ കാളിദാസന്റെ തൂലികയിലൂടെ പുറത്തുവരുമ്പോള്‍ ശുഭ്രമാനസനായിത്തീരുന്നതുപൊലെ നുണയനും ചതിയനുമായ കൃഷ്ണനും ദിക്കാലാതിവര്ത്തിയും വിഷയാസംഗനും അചഞ്ചലധര്‍മനീതിയുതനായിത്തീരുന്നു.  എന്നാല്‍ മാതാപിതാക്കളെയും രാജ്യത്തെയും രക്ഷിക്കുക എന്ന വിഷയസംഗം കൃഷ്ണനെക്കൊന്ടു കംസനെ കൊല്ലിയ്ക്കുന്നുന്ടു.  സ്വരക്ഷക്കായി പൂതനയെ വധിക്കുന്നുന്ടു. കാളിന്ദിയില്‍  തനിയ്ക്കും തന്റെ ഗോപികമാര്‍ക്കും നിര്‍ഭയം കുളിക്കാന്‍ കാളിയനെ കൊല്ലുന്നുന്ട്.  പിന്നീട് മഹാഭാരതത്തിലുടനീളം നടമാടുന്ന അക്രമങ്ങളിലും അനീതികളിലും  ദൃഷ്ടങ്ങളും അദൃഷ്ടങ്ങലുമായ ഒട്ടനവധി ഇടപെടലുകള്‍ കൃഷന്‍ നടത്തുന്നുന്ടു. ഇതെല്ലാം വിഷയസംഗം കൊണ്ടല്ല കൃഷ്ണന്‍ ചെയ്യുന്നതെന്ന് ഏതു തത്വശാസ്ത്രകംബളമിട്ടു മൂടിയാണ് വിശ്വസിക്കേണ്ടത്.  എന്നിട്ട്  ഒടുവില്‍ കുരുക്ഷേത്രത്തില്‍ യുദ്ധം പാടില്ല, കൊല്ലരുത് എന്നാണു കൃഷ്ണന്‍ തന്റെ ഗീതോപദേശം കൊണ്ടു അര്‍ത്ഥമാക്കിയത് എന്ന് സ്വാമി പറയുമ്പോള്‍ അതില്‍ ഒളിച്ചിരിയ്ക്കുന്നത്‌ മുമ്പ് പറഞ്ഞ ആ മമത തന്നെയല്ലേ എന്ന് ന്യായമായും സംശയിക്കേണ്ടി വരും.  കൃഷ്ണന്‍ ചെയ്തതും കൂട്ടുനിന്നതുമായ സകല കൊലപാതകങ്ങളും മറ്റുള്ളവര്‍ക്കും തനിയ്ക്കുമുള്ള ചില നേട്ടങ്ങള്‍ക്ക്‌ വേണ്ടിത്തന്നെയായിരുന്നു. എന്നിട്ട് യുദ്ധക്കളത്തില്‍ വച്ച് കര്മയുദ്ധം വ്യര്‍ത്ഥം ആണെന്ന് ഉത്ബോധിപ്പിയ്ക്കുന്നതില്‍ ധര്‍മ്മവ്യതിയാനം തന്നെയല്ലേ ഉള്ളത്. എന്നാല്‍  പിന്നീട്  കര്‍ണ്ണനേയും  ഭീഷ്മരേയും ദുര്യോധനനെ വരെ ചതിച്ചു വധിയ്ക്കാന്‍ സഹായിക്കുന്നിടത്തുവരെ കാര്യങ്ങള്‍ എത്തിച്ചേരുന്നു.  ഇവിടെയും പൂര്‍വോക്തമായ  ധര്മത്തില്‍ നിന്നും കൃഷ്ണന്‍ ഓടിമറയുന്നു.  വിഷയസംഗം ഉണ്ടാകാതെ കര്‍മം ഉണ്ടാകില്ല.  പ്രവേശം  മുതല്‍ നിര്‍ഗമനം വരെ കൃഷ്ണന്‍ എന്ന ഭാരതകഥാപാത്രം കര്മസംഗനാണ്.  വിഷയസംഗമില്ലാതെ കൃഷ്ണന്‍ യുദ്ധക്കളത്തില്‍ എത്തുകപൊലുമില്ല.  ഈ ഒരുകാര്യം മാത്രം മതിയാകും കൃഷ്ണന്റെ വിഷയസംഗത തെളിയിയ്ക്കാന്‍.
യുദ്ധക്കളത്തില്‍ വന്നിട്ടും യുദ്ധം ചെയ്തില്ലല്ലോ എന്നുള്ളതില്‍ കഴമ്പില്ല. യുദ്ധക്കളത്തിന്റെ നടുവിലേയ്ക്ക് കൃഷ്ണന്‍ എടുത്തെറിയപ്പെട്ടത് ഈ വിഷയസംഗം കൃഷ്ണനില്‍ ശക്തമായി നില്‍ക്കുന്നതിനാലാണ്.  ആയുധം കൊണ്ടുള്ള യുദ്ധം മാത്രമാണ് യുദ്ധം എന്ന് സ്വാമി ഈ ഘട്ടത്തില്‍   ചിന്തിയ്ക്കുന്നതായി തോന്നുന്നു. അത് മുന്‍ചൊന്ന മമതയാല്‍  കൃഷ്ണനെ രക്ഷിച്ചെടുക്കാനുള്ള വ്ര്യഗ്രത മൂലം കണ്ടെത്തുന്ന ഒരു ന്യായീകരമാണെന്നു മാത്രമേ ഇത്തരുണത്തില്‍ പറയാനൊക്കു.  
വിഷയസംഗത്ത്തിന്റെ പരിണാമഗുപ്തിയായി ഈ യുദ്ധത്തെ കാണാമെങ്കില്‍ അതേ വിഷയസംഗതീവ്രതയിലേയ്ക്കു  തന്നെയാണ് കൃഷ്ണനേയും ഭാരതകര്‍ത്താവായ വ്യാസന്‍ എത്തിയ്ക്കുന്നത്. കാലാതിവര്ത്തിയായി നിലനില്‍ക്കുന്ന ചരിത്രശേഷിപ്പുകളുടെ പേരില്‍ അറിയപ്പെടുന്നത് അതിനുവേണ്ടി പ്രത്യക്ഷമായി വിയര്‍പ്പൊഴുക്കുന്നവരല്ല. അതിനുവേണ്ടി ആയുധമേന്തിയവനുമല്ല. മറിച്ചു അതേന്തിച്ചവരാണ്.  ശാശ്വതമായ സ്നേഹത്തിന്റെ ആ ശവകുടീരം പനിതുയര്ത്താന്‍ ഷാജഹാന്‍ കല്ലു ചുമന്നതായി  അറിവില്ല. പക്ഷെ താജ്മഹല്‍ ഷാജഹാന്റെ സൃഷ്ടിയാണ്. പ്രസ്തുതത്ത്തില്‍  ആയുധമേന്താത്ത കൃഷ്ണന്റെ കയ്യില്‍ യുദ്ധത്തിന്റെ ചുക്കാന്‍ വ്യാസന്‍ നല്‍കിയത്, തന്ത്രശാലിയായ യാദവകൃഷ്ണന്‍ നയിച്ച്‌ പരിസമാപ്തിയിലെത്തിച്ച  മഹാഭാരതയുദ്ധം എന്ന് പുകള്‍ പേറാനാണ്.  


   "स्वधर्ममपि चावेक्ष्य  न विकम्पितुमर्हसि "  എന്നുള്ളിടത്തും "धर्म्याद्धि श्रेयोSन्यत्र  क्षत्रियस्य न विद्यते   എന്നുള്ളിടത്തും പ്രതിപാദിതങ്ങളായ ധര്‍മം എന്ന പദങ്ങള്‍ക്കു സ്വാമി നല്‍കുന്ന വ്യാഖ്യാനം എത്ര പരിഹാസ്യമാണ്.  "ധര്‍മ്മത്തിന്റെ പാതയില്‍ നിന്നുകൊണ്ടുള്ള യുദ്ധം നിനക്ക് ശ്രേയസ്കരം" എന്നാണു സ്വാമി അതിനു നല്‍കുന്ന വ്യാഖ്യാനം.  ഇവിടെ ധര്‍മ്മം എന്ന പദത്തിന് കടമ എന്ന അര്‍ഥം അദ്ദേഹം മനപൂര്‍വം നല്‍കുന്നില്ല. അങ്ങിനെ എടുത്താല്‍ സ്വന്തം ധര്‍മം (ക്ഷത്രിയധര്മം = യുദ്ധം) നീ അനുഷ്ടിക്കുന്നതിലൂടെ മാത്രമേ നിനക്ക് ശ്രേയസ്സ് ലഭിക്കൂ എന്നു സ്വാമിയ്ക്ക് വ്യാഖ്യാനിക്കേണ്ടി വരും.  അങ്ങിനെ വന്നാല്‍ കര്മയുദ്ധത്തിനു  കൃഷ്ണന്‍ ആവിശ്യപ്പെട്ടു എന്നു തന്നെ സമ്മതിയ്ക്കേന്റിയും  വരും.  അതോടെ ഗീത യുദ്ധനിരാസം ചെയ്യുന്നില്ല എന്നും.

      क्षतात्रायते इति क्षत्रियः എന്ന നിരുക്തം വച്ച് ഒരു ക്ഷത്രിയന്റെ ധര്‍മം (ക്ഷാത്രധര്‍മം)  ത്രാണനം ചെയ്യുക എന്നതാണ്. ത്രാണനത്തിനു സൌകര്യപൂര്‍വ്വം ഏതു വ്യാഖ്യാനം നല്‍കിയാലും ആയുധ മേന്തേന്‍ടി വന്നാല്‍ പരാപരാന്തരമില്ലാതെ പ്രാണത്രാണാര്‍ഥം ക്ഷത്രിയന്‍  ആയുധം ഏന്തണം .  അതാണ്‌ പ്രാചീനന്റെ  ക്ഷാത്രധര്മം.  ആ ധര്മാത്ത്തില്‍ യുദ്ധവും കടന്നു വരുന്നുണ്ട്.  വര്‍ണാശ്രമധര്‍മം എന്ന ഒരു സാമൂഹികക്രമം തന്നെ നിലവിലുണ്ടായിരുന്നു. ഇതില്‍ സൂചിതമായ ധര്‍മത്തിന് കടമ എന്നു തന്നെയാണ് അര്‍ഥം.    "स्वधर्ममपि चावेक्ष्य  न विकम्पितुमर्हसि "  (സ്വന്തം ധര്‍മം വച്ച് നോക്കുമ്പോഴും നീ വിറയ്ക്കേണ്ട കാര്യമില്ല. )   "धर्म्याद्धि श्रेयोSन्यत्र  क्षत्रियस्य न विद्यते  [ഒരു ക്ഷത്രിയന് സ്വന്തം ധര്‍മ്മം (ക്ഷാത്രധര്‍മ്മം = യുദ്ധം ) തന്നെയാണ് ശ്രേയസ്കരം] എന്നീ ഉപദേശങ്ങളില്‍ ഒരു ക്ഷത്രിയന്റെ  ശ്രേയസ്സ്  വര്‍ദ്ധിയ്ക്കുന്നത്  സ്വകര്തവ്യനിര്‍വഹണത്തിലൂടെത്തന്നെയാണ്" എന്നാണു. ഇവിടെ സ്വാമി പറയുന്നതുപോലെ അതായത്  "ധര്‍മ്മത്തിന്റെ പാതയില്‍ നിന്നുകൊണ്ടുള്ള യുദ്ധം നിനക്ക് ശ്രേയസ്കരം"  എന്നു വ്യാഖ്യാനിച്ചാല്‍ ധര്‍മ്മമാകുന്ന പാതയില്‍ നിന്നുള്ള യുദ്ധം ഒരു ക്ഷത്രിയന് മാത്രമാണ് ശ്രേയസ്കരം,ഇതര വര്‍ണങ്ങളായ  ബ്രാഹ്മണ,വൈശ്യ ,ശുദ്ര വിഭാഗങ്ങള്‍ക്ക് ധര്മത്തിന്റെ പാതയില്‍ നിന്നുകൊണ്ടുള്ള ഒരു യുദ്ധം ശ്രേയസ്കരമാവില്ല എന്നു കരുതേണ്ടി വരും. അവ്യാപ്തി ദോഷം വരുകയും ചെയ്യും.  കാരണം "ക്ഷത്രിയസ്യ"  എന്നാണു കൃഷ്ണന്റെ ഉപദേശം. ക്ഷത്രിയന് മാനവന്‍ എന്ന ഒരര്‍ത്ഥം ഇല്ല താനും. ക്ഷത്രിയന്റെ ധര്‍മം മനസ്സിലാക്കണമെന്നും ആ ധര്‍മ്മം ആകുന്ന യുദ്ധം ചെയ്യുന്നവനാണ് യഥാര്‍ത്ഥ ക്ഷത്രിയന്‍, മാത്രമല്ല അതിലൂടെ മാത്രമേ ക്ഷത്രിയന് ശ്രേയസ്സ് പ്രാപ്തമാകൂ എന്നുമാണ് അതിന്റെ സാമാന്യമായ അര്‍ഥം.  സ്വാമിയുടെ വ്യാഖ്യാനമായ  "ധര്‍മ്മം തെറ്റാത്ത യുദ്ധം" എന്നു പറഞ്ഞാല്‍ എച്ചുകെട്ടലാകും.  പക്ഷെ "ക്ഷത്രിയസ്യ" എന്ന പദം കണ്ടില്ലെന്നു നാടിയ്ക്കേന്റി വരും. 
  അര്‍ജുനനോടാണ് ഈ ഉപദേശം എന്നകാര്യം വിസ്മരിച്ചുകൊണ്ടു  വ്യാസന്‍ ഈ പദ്യം രചിക്കില്ല. ഇതിലെ ക്ഷത്രിയ എന്ന പദം അര്‍ജുനസംബന്ധം ആണെന്നതില്‍ സ്വാമിയ്ക്കും സംശയം ഉണ്ടാകാന്‍ തരമില്ല.  എന്നാല്‍ മാത്രമേ  ഇതിലെ ധര്മപദങ്ങള്‍ ചേരൂ.  
  ഇവിടെ മറ്റൊന്ന് കൂടി സ്വാമി പറയുന്നു. ക്ഷത്രിയന്‍ എന്ന പദത്തിന് പ്രയോഗിച്ചു ലഭിച്ച അര്‍ഥം എടുക്കരുതെന്നും നിരുക്തകാരന്മാരും മറ്റും നല്‍കിയ അര്‍ത്ഥം എടുക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു.  എന്നാല്‍ ധര്‍മം എന്ന പദത്തിന് അദ്ദേഹം പ്രയോഗിച്ചു സിദ്ധമായ അര്‍ത്ഥമാണ് സ്വീകരിയ്ക്കുന്നത്.  ഇതു ഇരട്ടത്താപ്പാണ് 

(തുടരും.....)










No comments:

Post a Comment